Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, March 21, 2012

മാതൃദിനത്തില്‍ എന്റെ ഉമ്മ.

 



എന്റെ ഉമ്മയെ ഞങ്ങള്‍ ആറുമക്കള്‍ 'മമ്മി' എന്ന് വിളിച്ച് ശീലിച്ചുപോയി. 'ഉമ്മ' എന്ന് വിളിക്കാന്‍ തോന്നാറുണ്ടെങ്കിലും ഇനിയൊരു സുപ്രഭാതത്തില്‍ അങ്ങനെ വിളിച്ചുതുടങ്ങാന്‍ ഒരു ബുദ്ധിമുട്ട് തോന്നുന്നു. 

ഞങ്ങളുടെ മമ്മിയാണ് കുട്ടിക്കാലത്ത്‌ ഞങ്ങള്‍ക്ക്‌ കണക്കും സയന്‍സും ഇംഗ്ലീഷും പഠിപ്പിച്ച് തന്നത്. അറുപതുകളില്‍ എസ്.എസ്.എല്‍ സി-ക്ക് ഫസ്റ്റ് ക്ലാസ്സും ഫാറൂക്ക് കോളേജില്‍ നിന്നും പ്രീഡിഗ്രിക്ക് ഉയര്‍ന്ന മാര്‍ക്കും കിട്ടിയ മമ്മിക്ക് സാധിക്കാതെ പോയ ഡോക്ടര്‍ സ്വപ്നം മമ്മിയുടെ ഇരട്ടക്കുട്ടികള്‍ക്ക് സാധിച്ചു. അവരെ ഡോക്ടര്‍ ആക്കുവാന്‍ അവരുടെ കുഞ്ഞുനാള്‍ തൊട്ടേ ലക്‌ഷ്യം വെപ്പിച്ചു പഠിപ്പിച്ചു. അവര്‍ വാക്ക്‌ പാലിച്ചു ഡോക്ടര്‍മാരായി വീട് എന്ന കൂട് വിട്ടു അവര്‍ പറന്നുപോയി.

മക്കളെ വളര്‍ത്തി വലുതാക്കി ഓരോ സ്ഥാനമാനങ്ങളില്‍ കൈപിടിച്ച് ഉയര്‍ത്തി ഇരുത്തിയ ഉമ്മയ്ക്ക്, ജീവിതത്തിരക്കില്‍ ലോകത്തെ അങ്ങേകോണില്‍ പോയിമറഞ്ഞ സ്വന്തം മകള്‍ മറന്നുപോയ ഉമ്മയെ സ്മരിച്ചുകൊണ്ട്.. ഈ മകന്‍ മാതൃദിനത്തില്‍ ഞങ്ങളുടെ മമ്മിയെ സ്നേഹത്തോടെ പരിചയപ്പെടുത്തട്ടെ..



Sunday, February 21, 2010

റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!

ലോകപ്രശസ്ത മലയാളീ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്നേക്കാളും പ്രശസ്ത-സൃഷ്ടികളായ ‘ബോബനും മോളിയും’ പരമ്പരയുടെ അന്‍പതാം വാര്‍ഷികത്തിന് ഈയ്യിടെ അബുദാബിയിലെത്തിയ നേരം.. പണ്ട് പണ്ട്, പള്ളിക്കൂടത്തില്‍ പോകുന്ന കാലം തൊട്ട് തര്‍ക്കുത്തരത്തിനും ഉരുളയ്ക്ക് ഉപ്പേരിക്കും കുസൃതികള്‍ക്കും പ്രചോദനമായിരുന്ന ബോബനും, മോളിയും, അവരുടെ പട്ടി, പിന്നെ.. മൊട്ട, അപ്പീഹിപ്പി, പ.പ്രസിഡന്റ്, ചേടത്തി, വക്കീല്‍, ഉപ്പായി മാപ്ല ഇവര്‍ക്കൊക്കെ ജന്മം നല്‍കിയ റ്റോംസിനെ നേരില്‍ കാണുവാന്‍ പൂതിയോടെ കഴിഞ്ഞതാണ്. ഒടുവില്‍ ആ മഹാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിചയപ്പെടുവാന്‍ എനിക്കും അവസരമൊത്തു.

 
സാക്ഷാല്‍ റ്റോംസിന്റെ കാരിക്കേച്ചര്‍ ചെയ്യുന്ന ഗോമ്പറ്റീഷനില്‍ ഞാനും കൂടി. മറവിയുടെ മാറാലക്കുരുക്കില്‍ കുരുങ്ങിപ്പോയ എന്നിലെ കാര്‍ട്ടൂണ്‍വര വര്‍ഷങ്ങള്‍ക്കു ശേഷം വന്നപ്പോള്‍, പേപ്പറില്‍ റ്റോംസ് പതിഞ്ഞു. ആ വരയെ വിലയിരുത്തിയ മഹാന്‍ കൈയ്യൊപ്പ് ചാര്‍ത്തി തോളില്‍ കൊട്ടിയിട്ട് പറഞ്ഞത് “കടുവയെ പിടിച്ച കിടുവ!!” എന്നത് വലിയൊരു പുരസ്കാരമായി ഞാന്‍ സ്വീകരിച്ചു.

പണ്ട്, ആ വരകളിലൂടെ സഞ്ചരിച്ച എന്റെ ബാല്യകാ‍ലത്ത്, കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ പയറ്റിക്കിട്ടിയ സോപ്പ് പെട്ടി, പെന്‍സില്‍, പെന്‍, സാക്ഷ്യപത്രം ഒക്കെ ലഭിക്കുവാനും ഭാഗ്യമുണ്ടായി. നാലാം തരം മുതല്‍ക്ക് തുടങ്ങിയ മത്സരം കാലിക്കറ്റ് സി-സോണിലെ രണ്ടാം സമ്മാനത്തില്‍ ചെന്നെത്തി അവസാനിപ്പിച്ചതാണ്.

Sunday, October 11, 2009

സുഹൃത്തും കുടുംബവും അപകടത്തില്‍ പെട്ടു!

2009 ദുരന്തങ്ങളുടെ കൊല്ലമാണല്ലോ ദൈവമേ!!

ഇന്ന് കാലത്തുമുതല്‍ നാട്ടിലെ സുഹൃത്ത് നസീറിന്റെ മിസ്സ്ഡ് കാള്‍സ് നിരന്തരം വന്നപ്പോള്‍ മനസ്സില്‍ എന്തോ വല്ലായ്മ അനുഭവപ്പെട്ടു തുടങ്ങി.

തിരിച്ചുവിളിച്ചപ്പോള്‍ അവന്റെ പതിഞ്ഞസ്വരത്തില്‍ ആ വാര്‍ത്ത കാതില്‍ വന്നുപതിച്ചപ്പോള്‍.. എന്റെ കണ്ണുനീര്‍തുള്ളി താഴെപതിച്ചത് നിയന്ത്രിക്കാന്‍ സാധിക്കാതെയായി.

ഹൈസ്ക്കൂള്‍ ക്ലാസ്സ് മുതല്‍ പ്രീഡിഗ്രീ വരെ സഹപാഠിയായിരുന്ന അതിലേറെ ഉറ്റസുഹൃത്തായ സ്നേഹിതയും കുടുംബവും ഇന്നലെ ജിദ്ധയിലെ വാഹനാപകടത്തില്‍ പെട്ടു. അവരുടെ രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു, സ്നേഹിതയും ഭര്‍ത്താവും ഇപ്പോള്‍ അത്യാസന്നനിലയില്‍ കഴിയുന്നു.

ഉം‌റ കഴിഞ്ഞുവരും വേളയില്‍ പുണ്യനഗരമായ മദീനയില്‍ പോയി വരുന്നവഴിയായിരുന്നു ദുരന്തം.

നിലമ്പൂര്‍ സ്വദേശികളായ സ്നേഹിത ഷക്കീലയുടേയും ഭര്‍ത്താവ് നൌഷാദിനും ആരോഗ്യം വേഗം വീണ്ടുകിട്ടുമാറാകട്ടെ എന്ന് സര്‍‌വേശ്വരനോട് സന്മനസ്സോടെ പ്രാര്‍ത്ഥിക്കുക, ഈശ്വരന് അസാധ്യമായത് ഒന്നുമില്ല എന്ന വിശ്വാസത്തോടെ..

കഴിഞ്ഞ കൊല്ലം നാട്ടില്‍ വന്നപ്പോള്‍ ക്ലാസ്സ്‌മേറ്റ്സ് എല്ലാവരും ഒരു കല്യാണസദസ്സില്‍ വെച്ച് ഒന്നിച്ചിരുന്നു. അബുദാബിയില്‍ ആയ എന്നെ അന്ന് സുഹൃത്തുക്കള്‍ വിളിച്ചകൂട്ടത്തില്‍ യാദൃശ്ചികമായിട്ട് സ്നേഹിത മുഖവുരയില്ലാതെ ഫോണില്‍ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നത് മനസ്സില്‍ ഈ വേള ഓര്‍ത്തുപോയി.

ഒരുമിച്ച് പഠിക്കുന്ന കാലത്ത് എന്തോ ഒരു അടുപ്പം എന്റെ അപക്വമനസ്സില്‍ തോന്നിയപ്പോള്‍ “നമുക്ക് എക്കാലവും നല്ല സുഹൃത്തുക്കള്‍ ആയി കഴിഞ്ഞാല്‍ പോരേ?” എന്ന് അവള്‍ തിരുത്തിയതും അതുപോലെത്തന്നെ സുഹൃത്തുക്കളായി കഴിഞ്ഞതും ദൈവനിശ്ചയം!

Tuesday, September 22, 2009

ദുബായ് മെട്രോട്രെയിനില്‍ ഒരു സവാരി!

മെട്രോട്രെയിന്‍ യാത്രയുടെ ഒരു വീഡിയോ ഇതാ ഇവിടെ:-


പെരുന്നാള്‍ അവധിദിനത്തില്‍ ഞാന്‍ സഹോദരീ,സഹോദര കുടുംബത്തോടൊപ്പം ദുബായ് മെട്രോ ട്രെയിനില്‍ ഒരു സവാരിക്ക് പോയി. അതൊരു ഒന്നൊന്നര സവാരിയായിരുന്നു.

മാള്‍ ഓഫ് എമിരേറ്റ്സ് പാര്‍ക്കിങ്ങില്‍ വണ്ടിയിട്ട് മെട്രോയില്‍ കേറാന്‍ പോകുമ്പോള്‍ സ്റ്റേഷനില്‍ക്കുള്ള വഴിയെല്ലാം അടച്ചിട്ടിരിക്കുന്നു. നാട്ടിലെപ്പോലെ ഇവിടേം ബന്ദ് ആയൊ എന്ന് അന്ധാളിച്ചപ്പോള്‍ ഒരുത്തന്‍ പറഞ്ഞു മാള്‍ ഓഫ് എമിറേറ്റ്സിലൂടെ അകത്തൂടെ പോകണം സ്റ്റേഷനില്‍ എത്തുവാനെന്ന്.

സ്റ്റേഷനില്‍ക്ക് പോകുമ്പോള്‍ ഷോപ്പിംഗ് നടത്തി പൈസ തുലയ്ക്കാനുള്ള അടവാണ് ഈ സം‌വിധാനമെന്ന് മനസ്സിലായി. ഞമ്മളോടാ കളി! ഒരു മിഠായ് പോലും മേടിക്കാതെ ഞങ്ങള്‍ ഒരുപാട് ദൂരം മാളിനകത്തൂടെ നടന്ന് സ്റ്റേഷനിലേക്കുള്ള ആള്‍ക്കാരുടെ ക്യൂവില്‍ നിന്നു. ഉച്ചതിരിഞ്ഞുള്ള നേരമായതുകൊണ്ട് വലിയ തിരക്കില്ല.

ഏറെനേരം നിന്നപ്പോള്‍ ക്ഷീണത്താല്‍ സഹോദരന്റെ ഭാര്യ കുഴഞ്ഞുവീണു. അതുകണ്ട് ഒരു മദാമ്മ ബാഗില്‍ വെച്ച മിനറല്‍ വാട്ടര്‍ തന്നു. അതും കണ്ട് മെട്രോസ്റ്റാഫ് ഫിലിപ്പിനിയും ഒരു നീഗ്രോയും ഓടിവന്നു സുശ്രൂഷ തരികയും ക്യൂവില്‍ നിന്ന ഞങ്ങളെ പ്രത്യേകം പരിചരിച്ച് വേറെ കവാടത്തിലൂടെ കൊണ്ടുപോകുകയും ഉണ്ടായി. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങളെ അവര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കുവാനും പ്ലാറ്റ് ഫോമിലേക്ക് എത്തിക്കുവാനും പോരാഞ്ഞ് തണുത്ത മിനറല്‍ വാട്ടര്‍ ഫ്രീയായി തരുവാനും ഉള്ള വിശാ‍ലമനസ്കത കാണിച്ചു.

ഇനിയും മെട്രോയില്‍ കയറാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ ആരെങ്കിലും ഇങ്ങനെ ബോധക്ഷയം കാണിച്ചാല്‍ വലിയ ഏടാകൂടമില്ലാതെ ട്രെയിനില്‍ കയറിപ്പറ്റാം എന്ന് മനസ്സിലായി. എപ്പോഴും ബോധം ഇട്ടാല്‍ മെട്രൊ കിട്ടില്ല എന്നും വരാം. എപ്പോഴും ചക്ക ഇട്ടാല്‍ മുയല്‍ കിട്ടില്ല എന്നപോലെ.!

വണ്ടി ദൂരേന്ന് വരുന്നത് കണ്ടപ്പോഴേ ആള്‍ക്കാര്‍ തിക്കിത്തിരക്കി വാതിലിനടുത്ത് റെഡിയായി നിന്നു.

ഒച്ചയും ഹോണടിയും ഇല്ലാതെ ഒരു ഒച്ചിന് സ്പീഡ് കൂടിയ പോലെ ആറ് ബോഗിയുള്ള എഞ്ചിന്‍ ഇല്ലാത്ത മെട്രോട്രെയിന്‍ കൂക്കില്ലാതെ സ്റ്റേഷനിലെ മിന്നിത്തിളങ്ങുന്ന പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. അതില്‍ ഒരുവിധം ബദ്ധപ്പെട്ട് കേറിക്കൂടി. പിന്നെ ഒച്ചയില്ലാതെ മര്യാദക്കാരനായി മെട്രോ പുറപ്പെട്ടു.



നമ്മുടെ ഡേഎക്സ്പ്രസ്സ് പോലെ ഷൊര്‍ണ്ണൂര്‍-എറണാകുളം ഷട്ടില്‍ പോലെ ജനനിബിഢമായിരുന്നു അതിനകം. സീറ്റുകള്‍ വിരളം, അതിലാളുകള്‍ നിബിഢം. ബാക്കിയുള്ള ജനങ്ങള്‍ കിട്ടാവുന്ന കമ്പികളില്‍ തൂങ്ങിയാടി നില്‍പ്പുണ്ട്.

കയറ്റമിറക്കമുള്ള റെയിലിലൂടെ വണ്ടി നിശ്ശബ്ദമായി പാഞ്ഞു. ഓരോ അഞ്ചുമിനിറ്റുതോറും സ്റ്റേഷനുകളാണ്. അവിടേന്നെല്ലാം ആളെയെടുത്ത് വണ്ടി മുന്നോട്ട്..

പിന്നെ ഒരു തുരങ്കം വഴി താഴോട്ട് പാതാളത്തിലേക്ക്.. നാലര കിലോമീറ്റര്‍ ദൂരം ബര്‍ദുബായ് ദേര ദേശത്തെ വിഭജിക്കുന്ന ക്രീക്കിലെ വെള്ളത്തിനടിയിലൂടെ ഓടിയിട്ട് മെട്രോട്രെയിന്‍ പിന്നെ പൊങ്ങുന്നത് ദേര സിറ്റിസെന്റര്‍ സ്റ്റേഷനിലാണ്. അവിടേന്നും ആളെയിറക്കി കേറ്റി പാഞ്ഞ് എയര്‍പോര്‍ട്ട് മൂന്നാം ടെര്‍മിനലില്‍ നിന്നു.

ശരിക്കും നമ്മുടെ നാട്ടിലെ പോലെ ആള്‍ക്കാര്‍ തിക്കിത്തിരക്കി നില്‍ക്കുന്നത് കണ്ടു. ഒരു വ്യത്യാസം മാത്രം, “ചായ് കാപ്പി വടേയ്” എന്നുവിളിച്ച് നടക്കുന്ന ചായക്കാര്‍ ഇവിടെയില്ല, അതുപോലെ സ്റ്റേഷനുകളും വണ്ടിയ്ക്കകവും എക്സ്റ്റ്രാ ക്ലീന്‍! പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുമ്പോലെ ആകില്ല എന്ന് ആശിക്കാം.

നമ്മുടെ വണ്ടി പോകുന്നതിനപ്പുറത്തെ ട്രാക്കിലൂടെ എതിരേ വേറെ മെട്രോട്രെയിന്‍ പോകുന്നത് കാണാം. അനക്കമില്ല, കുലുക്കമില്ല, ശബ്ദമില്ല. ഒരു ട്രെയിന്‍ ഒക്കെയാവുമ്പം മിനിമം ഒരു കുലുക്കമോ ഞരക്കമോ ഹോണടിയോ എങ്കിലും വേണമായിരുന്നു എന്ന് തോന്നും.

പ്ലാറ്റ്ഫോമില്‍ നമ്മളെ സഹായിക്കാന്‍ സന്നദ്ധരായ കസ്റ്റമര്‍ സെര്‍വീസ് സ്റ്റാഫ് ഇഷ്ടമ്പോലെയുണ്ട്. പിന്നെ സര്‍വീസ് ആരംഭിച്ച അന്ന് അറിയാതെ എമര്‍ജന്‍സി ലിവര്‍ പിടിച്ച് താഴ്ത്തിയ പലര്‍ക്കും താക്കിത് നല്‍കിയിരുന്നു. ഇനി അതില്‍ തൊട്ടാല്‍ രണ്ടായിരം ദിര്‍ഹംസ് (25000 രൂ) കൊടുക്കണം.

വണ്ടിയ്ക്കകത്തോ സ്റ്റേഷനിലോ പുകവലിച്ചാല്‍ 200 ദിര്‍ഹംസ് മാത്രം ഫൈന്‍ കൊടുത്താല്‍ മതി, വണ്ടിക്കകത്ത് ഭക്ഷണം കഴിച്ചാലും അത്ര കൊടുക്കേണ്ടിവരും.

ഏതായാലും ട്രാഫിക് ജാമില്‍ പൊറുതിമുട്ടിയിരുന്ന ദുബായ് നഗരത്തിന് മെട്രോ സര്‍വീസ് ഒരു ആശ്വാസവും മുതല്‍ക്കൂട്ടുമാണ്. നിത്യേന അന്‍പതിനായിരത്തോളം ആളുകള്‍ ഇതില്‍ സഞ്ചരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്രയും വാഹനബാഹുല്യം റോഡില്‍ കുറഞ്ഞുകിട്ടിയത് ദുബായ് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമാണ്.


വണ്ടിയുടെ വേഗതയില്‍ അന്ധാളിച്ച് ഇരിക്കുന്ന ഒരു ബാലനെ നോക്കൂ..

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com