Tuesday, September 22, 2009

ദുബായ് മെട്രോട്രെയിനില്‍ ഒരു സവാരി!

മെട്രോട്രെയിന്‍ യാത്രയുടെ ഒരു വീഡിയോ ഇതാ ഇവിടെ:-


പെരുന്നാള്‍ അവധിദിനത്തില്‍ ഞാന്‍ സഹോദരീ,സഹോദര കുടുംബത്തോടൊപ്പം ദുബായ് മെട്രോ ട്രെയിനില്‍ ഒരു സവാരിക്ക് പോയി. അതൊരു ഒന്നൊന്നര സവാരിയായിരുന്നു.

മാള്‍ ഓഫ് എമിരേറ്റ്സ് പാര്‍ക്കിങ്ങില്‍ വണ്ടിയിട്ട് മെട്രോയില്‍ കേറാന്‍ പോകുമ്പോള്‍ സ്റ്റേഷനില്‍ക്കുള്ള വഴിയെല്ലാം അടച്ചിട്ടിരിക്കുന്നു. നാട്ടിലെപ്പോലെ ഇവിടേം ബന്ദ് ആയൊ എന്ന് അന്ധാളിച്ചപ്പോള്‍ ഒരുത്തന്‍ പറഞ്ഞു മാള്‍ ഓഫ് എമിറേറ്റ്സിലൂടെ അകത്തൂടെ പോകണം സ്റ്റേഷനില്‍ എത്തുവാനെന്ന്.

സ്റ്റേഷനില്‍ക്ക് പോകുമ്പോള്‍ ഷോപ്പിംഗ് നടത്തി പൈസ തുലയ്ക്കാനുള്ള അടവാണ് ഈ സം‌വിധാനമെന്ന് മനസ്സിലായി. ഞമ്മളോടാ കളി! ഒരു മിഠായ് പോലും മേടിക്കാതെ ഞങ്ങള്‍ ഒരുപാട് ദൂരം മാളിനകത്തൂടെ നടന്ന് സ്റ്റേഷനിലേക്കുള്ള ആള്‍ക്കാരുടെ ക്യൂവില്‍ നിന്നു. ഉച്ചതിരിഞ്ഞുള്ള നേരമായതുകൊണ്ട് വലിയ തിരക്കില്ല.

ഏറെനേരം നിന്നപ്പോള്‍ ക്ഷീണത്താല്‍ സഹോദരന്റെ ഭാര്യ കുഴഞ്ഞുവീണു. അതുകണ്ട് ഒരു മദാമ്മ ബാഗില്‍ വെച്ച മിനറല്‍ വാട്ടര്‍ തന്നു. അതും കണ്ട് മെട്രോസ്റ്റാഫ് ഫിലിപ്പിനിയും ഒരു നീഗ്രോയും ഓടിവന്നു സുശ്രൂഷ തരികയും ക്യൂവില്‍ നിന്ന ഞങ്ങളെ പ്രത്യേകം പരിചരിച്ച് വേറെ കവാടത്തിലൂടെ കൊണ്ടുപോകുകയും ഉണ്ടായി. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങളെ അവര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കുവാനും പ്ലാറ്റ് ഫോമിലേക്ക് എത്തിക്കുവാനും പോരാഞ്ഞ് തണുത്ത മിനറല്‍ വാട്ടര്‍ ഫ്രീയായി തരുവാനും ഉള്ള വിശാ‍ലമനസ്കത കാണിച്ചു.

ഇനിയും മെട്രോയില്‍ കയറാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ ആരെങ്കിലും ഇങ്ങനെ ബോധക്ഷയം കാണിച്ചാല്‍ വലിയ ഏടാകൂടമില്ലാതെ ട്രെയിനില്‍ കയറിപ്പറ്റാം എന്ന് മനസ്സിലായി. എപ്പോഴും ബോധം ഇട്ടാല്‍ മെട്രൊ കിട്ടില്ല എന്നും വരാം. എപ്പോഴും ചക്ക ഇട്ടാല്‍ മുയല്‍ കിട്ടില്ല എന്നപോലെ.!

വണ്ടി ദൂരേന്ന് വരുന്നത് കണ്ടപ്പോഴേ ആള്‍ക്കാര്‍ തിക്കിത്തിരക്കി വാതിലിനടുത്ത് റെഡിയായി നിന്നു.

ഒച്ചയും ഹോണടിയും ഇല്ലാതെ ഒരു ഒച്ചിന് സ്പീഡ് കൂടിയ പോലെ ആറ് ബോഗിയുള്ള എഞ്ചിന്‍ ഇല്ലാത്ത മെട്രോട്രെയിന്‍ കൂക്കില്ലാതെ സ്റ്റേഷനിലെ മിന്നിത്തിളങ്ങുന്ന പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. അതില്‍ ഒരുവിധം ബദ്ധപ്പെട്ട് കേറിക്കൂടി. പിന്നെ ഒച്ചയില്ലാതെ മര്യാദക്കാരനായി മെട്രോ പുറപ്പെട്ടു.



നമ്മുടെ ഡേഎക്സ്പ്രസ്സ് പോലെ ഷൊര്‍ണ്ണൂര്‍-എറണാകുളം ഷട്ടില്‍ പോലെ ജനനിബിഢമായിരുന്നു അതിനകം. സീറ്റുകള്‍ വിരളം, അതിലാളുകള്‍ നിബിഢം. ബാക്കിയുള്ള ജനങ്ങള്‍ കിട്ടാവുന്ന കമ്പികളില്‍ തൂങ്ങിയാടി നില്‍പ്പുണ്ട്.

കയറ്റമിറക്കമുള്ള റെയിലിലൂടെ വണ്ടി നിശ്ശബ്ദമായി പാഞ്ഞു. ഓരോ അഞ്ചുമിനിറ്റുതോറും സ്റ്റേഷനുകളാണ്. അവിടേന്നെല്ലാം ആളെയെടുത്ത് വണ്ടി മുന്നോട്ട്..

പിന്നെ ഒരു തുരങ്കം വഴി താഴോട്ട് പാതാളത്തിലേക്ക്.. നാലര കിലോമീറ്റര്‍ ദൂരം ബര്‍ദുബായ് ദേര ദേശത്തെ വിഭജിക്കുന്ന ക്രീക്കിലെ വെള്ളത്തിനടിയിലൂടെ ഓടിയിട്ട് മെട്രോട്രെയിന്‍ പിന്നെ പൊങ്ങുന്നത് ദേര സിറ്റിസെന്റര്‍ സ്റ്റേഷനിലാണ്. അവിടേന്നും ആളെയിറക്കി കേറ്റി പാഞ്ഞ് എയര്‍പോര്‍ട്ട് മൂന്നാം ടെര്‍മിനലില്‍ നിന്നു.

ശരിക്കും നമ്മുടെ നാട്ടിലെ പോലെ ആള്‍ക്കാര്‍ തിക്കിത്തിരക്കി നില്‍ക്കുന്നത് കണ്ടു. ഒരു വ്യത്യാസം മാത്രം, “ചായ് കാപ്പി വടേയ്” എന്നുവിളിച്ച് നടക്കുന്ന ചായക്കാര്‍ ഇവിടെയില്ല, അതുപോലെ സ്റ്റേഷനുകളും വണ്ടിയ്ക്കകവും എക്സ്റ്റ്രാ ക്ലീന്‍! പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുമ്പോലെ ആകില്ല എന്ന് ആശിക്കാം.

നമ്മുടെ വണ്ടി പോകുന്നതിനപ്പുറത്തെ ട്രാക്കിലൂടെ എതിരേ വേറെ മെട്രോട്രെയിന്‍ പോകുന്നത് കാണാം. അനക്കമില്ല, കുലുക്കമില്ല, ശബ്ദമില്ല. ഒരു ട്രെയിന്‍ ഒക്കെയാവുമ്പം മിനിമം ഒരു കുലുക്കമോ ഞരക്കമോ ഹോണടിയോ എങ്കിലും വേണമായിരുന്നു എന്ന് തോന്നും.

പ്ലാറ്റ്ഫോമില്‍ നമ്മളെ സഹായിക്കാന്‍ സന്നദ്ധരായ കസ്റ്റമര്‍ സെര്‍വീസ് സ്റ്റാഫ് ഇഷ്ടമ്പോലെയുണ്ട്. പിന്നെ സര്‍വീസ് ആരംഭിച്ച അന്ന് അറിയാതെ എമര്‍ജന്‍സി ലിവര്‍ പിടിച്ച് താഴ്ത്തിയ പലര്‍ക്കും താക്കിത് നല്‍കിയിരുന്നു. ഇനി അതില്‍ തൊട്ടാല്‍ രണ്ടായിരം ദിര്‍ഹംസ് (25000 രൂ) കൊടുക്കണം.

വണ്ടിയ്ക്കകത്തോ സ്റ്റേഷനിലോ പുകവലിച്ചാല്‍ 200 ദിര്‍ഹംസ് മാത്രം ഫൈന്‍ കൊടുത്താല്‍ മതി, വണ്ടിക്കകത്ത് ഭക്ഷണം കഴിച്ചാലും അത്ര കൊടുക്കേണ്ടിവരും.

ഏതായാലും ട്രാഫിക് ജാമില്‍ പൊറുതിമുട്ടിയിരുന്ന ദുബായ് നഗരത്തിന് മെട്രോ സര്‍വീസ് ഒരു ആശ്വാസവും മുതല്‍ക്കൂട്ടുമാണ്. നിത്യേന അന്‍പതിനായിരത്തോളം ആളുകള്‍ ഇതില്‍ സഞ്ചരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്രയും വാഹനബാഹുല്യം റോഡില്‍ കുറഞ്ഞുകിട്ടിയത് ദുബായ് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമാണ്.


വണ്ടിയുടെ വേഗതയില്‍ അന്ധാളിച്ച് ഇരിക്കുന്ന ഒരു ബാലനെ നോക്കൂ..

18 comments:

  1. പിന്നെ ഒരു തുരങ്കം വഴി താഴോട്ട് പാതാളത്തിലേക്ക്.. നാലര കിലോമീറ്റര്‍ ദൂരം ബര്‍ദുബായ് ദേര ദേശത്തെ വിഭജിക്കുന്ന ക്രീക്കിലെ വെള്ളത്തിനടിയിലൂടെ ഓടിയിട്ട് മെട്രോട്രെയിന്‍ പിന്നെ പൊങ്ങുന്നത് ദേര സിറ്റിസെന്റര്‍ സ്റ്റേഷനിലാണ്.

    ReplyDelete
  2. “ദുബായ് മെട്രോ ട്രെയിനില്‍ ഒരു സവാരിക്ക് പോയി. അതൊരു ഒന്നൊന്നര സവാരിയായിരുന്നു.”

    ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഒരാഴ്ച കഴിഞ്ഞിരിയ്ക്കുന്നു. ആദ്യമൊക്കെ വളരെ പ്രതീക്ഷയോടെ ദാവരുന്നു, ദാവരുന്നു എന്നു നോക്കിയിരുന്നു.പിന്നെയതു മറന്നുവന്നപ്പൊ ദാ വരുന്നു വീണ്ടും അതേചാറ്റ്! വെളുപ്പാങ്കാലം വരെ പോസ്റ്റും കാത്തിരുന്നു.അപ്പൊപ്പറഞ്ഞു പിന്നെയേ പോസ്റ്റൂന്ന്. എന്താപ്പൊ ഒരാഴ്ച കുത്തിയിരുന്നെഴുതുന്ന പോസ്റ്റ്? ഇപ്പൊ പോസ്റ്റു വന്നപ്പൊ മനസ്സിലായി ട്രയിനില്‍ പോകാന്‍ തീരുമാനിച്ച അന്നുമുതല്‍ ചാറ്റിപ്പറ്റിയ്ക്കുകയായിരുന്നു എന്ന്. ഇപ്പൊ പോയിവന്നിട്ടു പോസ്റ്റിയ പോസ്റ്റലില്‍, പോസ്റ്റുകണ്ടപ്പൊ ഒരാഴ്ച കാത്തിരുന്നതു വെറുതെയായില്ലെന്നു സമാധാനമായി. ഇതൊരൊന്നൊന്നരത്തീവണ്ടിയാത്രതന്നെ! ഫോട്ടോകളെല്ലാം അടിപൊളി.നല്ല സുന്ദരന്‍ പോസ്റ്റ്, നല്ല വിവരണവും...

    ReplyDelete
  3. ഏറനാടൻ ,
    യത്ര അടിച്ഛു പൊളിച്ചൂ‍ൂവോ ...
    അവതരണം നന്നായിടുന്ടു
    സ്നേഹപ്പൂർവം നിഷാർ അലാടൻ

    ReplyDelete
  4. ..."ഏതായാലും ട്രാഫിക് ജാമില്‍ പൊറുതിമുട്ടിയിരുന്ന ദുബായ് നഗരത്തിന് മെട്രോ സര്‍വീസ് ഒരു ആശ്വാസവും മുതല്‍ക്കൂട്ടുമാണ്..."

    അതെ ജോലിക്കു പോയി വരുന്നതാണേറ്റവും ബുദ്ധിമുട്ട് എന്നു എല്ലാവരും പറഞ്ഞിരുന്നു രണ്ടര മണിക്കൂര്‍ വരെ ട്രാഫിക്ക് ജാമില്‍ കിടന്ന ദിവസങ്ങള്‍ ! ഇനി അതിനു ഒരു അറുതി ആവുമല്ലോ ഡ്രൈവിങ്ങിന്റെ റ്റെന്‍ഷന്‍ ഇല്ലാതെ യാത്ര ചെയ്യാം എന്നതു തന്നെ നല്ല ഒരു കാര്യം.
    ഏറനാടാ നല്ല സചിത്ര പോസ്റ്റ് പതിവു പോലെ ഏറനാടന്‍ ശൈലിയില്‍ നന്നായി ആസ്വദിച്ചു ...
    മെട്രോക്ക് എല്ലാ വിധ ആശംസകളും...

    ReplyDelete
  5. ഒരു വ്യത്യാസം മാത്രം, “ചായ് കാപ്പി വടേയ്” എന്നുവിളിച്ച് നടക്കുന്ന ചായക്കാര്‍ ഇവിടെയില്ല,

    :)

    ivide train yathra cheythal pathirathri kazhiyunnathode vili thudangum. oro stationilum vividha tunes ulla vili.

    Good explanation.

    ReplyDelete
  6. 2011 ആവുമ്പോഴേക്കും ഞങ്ങടെ ബാന്‍ഗ്ലൂര്‍ മെട്രോ പണി തീരും എന്നിട്ട് ഞാനും പോവും സവാരിക്ക്...നോക്കിക്കോ :(

    ReplyDelete
  7. 2100 ആവട്ടെ, അന്ന് ഞാനും പോകും, അനന്തപുരി മെട്രോയില്‍ :-) എന്നെ കൊണ്ടുപോകാനുള്ള ഭാഗ്യം മെട്രോയ്ക്ക് ഉണ്ടാകണേ ഈശ്വരാ!

    ReplyDelete
  8. 09-09-09 09:09 നു മെട്രോ ഓടിക്കുമെന്നവര് പറഞ്ഞു. അവരോടിചു കാണിക്കുകയും ചെയ്തു. നമ്മുടെ മെട്രോകളെല്ലാം ചുവപ്പുനാടയിലും മഞ്ഞനാടയിലും “ഏറനാടയിലും” മറ്റും ചുറ്റികിടക്കുകയാണ്. നമ്മുടെ തലതിരിഞ്ഞ ജനാധിപത്യത്തെ തെറി വിളിക്കേണ്ട ഒരു സന്ദർഭമല്ലെ ഏറനാടാ ഇത്..

    ReplyDelete
  9. ഏറനാടന്‍സ്
    ആഫ്രിക്കക്കാരെ നീ* എന്നു വിളിക്കാറില്ല. വളരെ അപമാനകരമാണ് അവര്‍ക്ക് ആ വിളി. ഇവിടെ നേര്‍ക്കു നേരെ വിളിച്ചാല്‍ പിന്നെ ജന്‍‌മത്ത് അവര്‍ മിണ്ടില്ല..ചിലപ്പോ തല്ലും കിട്ടും.
    ഇന്ത്യക്കാരെ കൂ* എന്ന് വെള്ളക്കാര്‍ വിളിക്കുന്നതിന് സമം.

    നമ്മളെല്ലാവരും കറുത്ത വര്‍ഗ്ഗക്കാരായ സ്ഥിതിക്ക് അവരെ അങ്ങനെ വിളിക്കരുത് എന്ന് അപേക്ഷിക്കാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ് സുഹൃത്തുക്കളേ :-)

    നല്ല റിപ്പോര്‍ട്ട്.

    ReplyDelete
  10. ദുബായ് മെട്രോ അതൊരു ഒന്നൊന്നര സവാരി തന്നെ!
    നല്ല റിപ്പോര്‍ട്ട്!

    ഫോട്ടോകളെല്ലാം നന്നായി!

    ReplyDelete
  11. കണ്ണൂരും വെണം യിത്....


    മനോഹരമായ പോസ്റ്റ്... കേട്ടൊ. നന്ദി.

    ReplyDelete
  12. അഹമെദ് സാഹിബിനോട് പറഞ് നിലമ്പൂരിലേക്കും ഒന്ന് തരപ്പെടുത്തണം

    ReplyDelete
  13. Anyway it is good..
    But, I do not know why there is such a hype for metro?
    Decades before India has done wonderful metro in Calcutta. In Delhi too, metro is there. Apart from this Mumbai and Bangalore too gearing up for a world clas metro rail system.

    At least try to appreciate Indian credentials.

    ReplyDelete
  14. കൊട്ടോട്ടിക്കാരന്‍,നിഷാദ് ആലാട്ട്,മാണിക്യം, ബൂലോകജാലകം,മഴത്തുള്ളികള്‍,കണ്ണനുണ്ണി,ശ്രീ, നന്ദിനിക്കുട്ടീസ്, അരവിന്ദ്,വാഴക്കോടന്‍,കുമാരന്‍, അരീക്കോടന്‍,കുക്കു, അനോണിമസ്

    എല്ലാവര്‍ക്കും വളരെ നന്ദി നേരുന്നു.

    ReplyDelete
  15. ദുബായ് ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു,
    സ്വയം സംസാരിക്കുന്ന ചിത്രങ്ങള്‍.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    http://thabarakrahman.blogspot.com/

    ReplyDelete
  16. തബാറക് റഹ്മാന്‍, അനിത എന്നിവര്‍ക്കും നന്ദി, വീണ്ടും കാണാം..

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com